തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനൊപ്പം കോൺഗ്രസ്, സിപിഐഎം, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമസാധുത, നടപടിക്രമങ്ങൾ, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം എന്നിവയാണ് കോടതിയുടെ പ്രധാന പരിഗണനാ വിഷയങ്ങൾ. തീവ്ര പരിഷ്കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ മതിയായ പരിശോധനയോ നോട്ടീസോ നൽകാതെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഹർജിക്കാരുടെ വാദം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തെ ബാധിക്കുന്ന നടപടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും ഒഴിവാക്കി വോട്ടർ പട്ടിക കൂടുതൽ കൃത്യമാക്കുന്നതിനുള്ള ശുദ്ധീകരണ നടപടിയാണ് തീവ്ര പരിഷ്കരണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എല്ലാ നടപടികളും നിയമപ്രകാരമാണ് സ്വീകരിച്ചതെന്നും കമ്മീഷൻ വിശദീകരിക്കുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ, വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെടുന്നതുകൊണ്ട് ഒരാളുടെ പൗരത്വം നഷ്ടപ്പെടില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വോട്ടവകാശവുമായി ബന്ധപ്പെട്ട പരാതികൾ നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.




























