കോന്നി : കിണറ്റിൽ വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. കോന്നി ഞള്ളൂരിൽ ആയിരുന്നു സംഭവം. അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാട്ടുപോത്ത് കരക്ക് കയറിയത്. ഞള്ളൂർ ചേലക്കാട്ട് വീട്ടിൽ അനു സി ജോയിയുടെ വീട്ടിലെ കിണറ്റിൽ ആണ് കാട്ടുപോത്ത് വീണത്. രാവിലെ ഏഴരയോടെ ടാങ്കിൽ വെള്ളം നിറക്കാൻ കിണറ്റിലെ മോട്ടർ ഓണാക്കിയപ്പോൾ ടാങ്കിൽ വെള്ളം കയറാത്തതിനെ തുടർന്ന് സംഭവം അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കാട്ടുപോത്ത് വീണ വിവരം വീട്ടുകാർ അറിയുന്നത്.
തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയും കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജോജി ജെസിംസ്, ഉത്തരകുമരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി ലിതേഷ്, കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി സുന്ദരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും കോന്നി സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്ത് എത്തി കാട്ടുപോത്തിനെ രക്ഷപെടുത്താൻ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ പോത്ത് കരക്ക് കയറാതെ വന്നതോടെ മണ്ണ് മാന്തി ഉപയോഗിച്ച് കിണർ ഇടിച്ചു താഴ്ത്തി വഴി വെട്ടിയാണ് പോത്തിനെ കരക്ക് എത്തിച്ചത്.
അഞ്ച് മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിന് ഒടുവിലാണ് പോത്ത് കരക്ക് കയറിയത്. കരക്ക് കയറിയ പോത്ത് രണ്ട് മിനിറ്റ് സമയം കരയിൽ നിന്നതിനു ശേഷം വനത്തിലേക്ക് കയറി പോവുകയായിരുന്നു. പോത്തിന്റെ മുൻ കാലുകൾക്കും പുറകു ഭാഗത്തും മുറിവ് ഉള്ളതായി കാണാൻ കഴിയും. ഏകദേശം രണ്ട് മണിയോടെ ആണ് പോത്ത് കരക്ക് കയറിയത്. വിവരം അറിഞ്ഞ് കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിയിരുന്നു.