പത്തനംതിട്ട: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് (മ്യൂൾ)വഴി പണം തട്ടിയെടുത്തതിന് രണ്ടു പേർ അറസ്റ്റിൽ. കോയിപ്രം, റാന്നി സ്‌റ്റേഷനുകളിലാണ് അറസ്റ്റ്. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്‌കറിയ (23)യെ ആണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്‌തത്. തടിയൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ പ്രതിയുടെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബർ തട്ടിപ്പു കുറ്റകൃത്യങ്ങളിലെ കണ്ണിയായി പ്രവർത്തിച്ച് പലരുടെ അക്കൗണ്ടിൽ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികൾക്ക് അയച്ച് കൊടുക്കുകയും അതിന് കമ്മിഷൻ തുക കൈപ്പറ്റുകയും ചെയ്‌തു. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും സഹായികളെയും പിടികൂടാൻ ജില്ലാ വ്യാപകമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിന്റെ ഭാഗമായിട്ടാണ് ഇവർ പിടിയിലായത്. കോയിപ്രം എസ്.ഐ ആർ. രാജീവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ എസ്.ഐ വിഷ്‌ണുരാജ്, എസ്.സി.പി.ഒ ഷബാന, സി.പി.ഓമാരായ അനന്തു, അരവിന്ദ് എന്നിവരും പങ്കാളികളായി. റാന്നി പോലീസ് സ്‌റ്റേഷൻ പരിധിയിൽ പഴവങ്ങാടി ഐത്തല എന്ന സ്ഥലത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സരിൻ പി സാബു (27) ആണ് മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസിൽ പിടിയിലായ മറ്റൊരാൾ. ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സാമ്പത്തിക കുറ്റവാളി സംഘത്തിൽ അംഗമായി പലരുടെ അക്കൗണ്ടിൽ നിന്നും പണം സ്വരൂപിച്ച് പ്രതിയുടെ അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം പിൻവലിക്കുകയായിരുന്നു. 85,000 രൂപയോളമാണ് പിൻവലിച്ചത്. എസ്.എച്ച്.ഓ ആർ. മനോജ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ എസ്.ഐ കവിരാജ്, എ.എസ്.ഐ ബിജുമാത്യു, സി.പി.ഒ നിതിൻ എന്നിവരും പങ്കാളികളായി.





























