ലഖ്‌നൗ : ഉത്തര്‍പ്രദേശിൽ ധരിച്ചിരുന്ന ജീൻസ് പാന്‍റിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം യുവാവ് ജീവനൊടുക്കി. ഫാറൂഖാബാദ് സ്വദേശി ദിലീപ് രാജ്പുത്തിനെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഭാര്യയും കുടുംബവും നല്‍കിയ പരാതിയും പോലീസുകാര്‍ കേസൊതുക്കാനായി കൈക്കൂലി ആവശ്യപ്പെട്ട് മര്‍ദിച്ചതുകൊണ്ടുമാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കിയാണ് ആത്മഹത്യ കുറിപ്പ്. ദിലീപ് മദ്യലഹരിയില്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഭാര്യ കഴിഞ്ഞ തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഭാര്യയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ 50,000 രൂപയാണ് പോലീസുകാരൻ ചോദിച്ചത്. യശ്വന്ത് യാദവ് എന്ന കോണ്‍സ്റ്റബിള്‍ ആണ് ദീലിപിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി തരില്ലെന്ന് പറഞ്ഞതോടെ പോലീസ് ദിലീപിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. മറ്റൊരു പോലീസ് കോൺസ്റ്റബിളായ മഹേഷ് ഉപാധ്യായ് എത്തി 10000 രൂപ കുറച്ച് 40,000 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഒടുവിൽ ഈ തുക പോലീസുകാർക്ക് നല്‍കിയതിന് ശേഷമാണ് ദിലീപിനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അപമാന ഭാരത്താൽ യുവാവ് ധരിച്ചിരുന്ന വെളുത്ത നിറത്തിലുള്ള ജീൻസിൽ നീല മഷി പേന കൊണ്ട് ആത്മഹത്യാക്കുറിപ്പെഴുതി തൂങ്ങി മരിക്കുകയായിരുന്നു.






























