തോമ്പിക്കണ്ടം : ചേത്തക്കൽ റബ്ബർ ബോർഡിൻ്റെ തോട്ടഭുമിയില്‍ കാടു വളര്‍ന്നു നില്‍ക്കുന്നത് വെട്ടി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെച്ചൂച്ചിറ, വലിയകാവ് മേഖലകളില്‍ പുലിയെ കണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇവിടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. അറുന്നൂറ് ഏക്കറിൽ അധികം വരുന്ന തോമ്പിക്കണ്ടം, ഇടമുറി, പൊന്നമ്പാറ, പുള്ളിക്കൽ, ആറാട്ടുമൺ, വാഴക്കാലാ മുക്ക്, നീരാട്ടുകാവ്, മന്ദമരുതി ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടത്തില്‍ വന്യമൃഗങ്ങള്‍ ഒളിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഏറെയുണ്ട്. തോട്ടം മുഴുവന്‍ റബ്ബർ മരങ്ങളുടെ പരീക്ഷണ കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് എല്ലാ ഭാഗങ്ങളിലും കാട് വളർന്നിരിക്കയാണ്. വർഷങ്ങളായി കാട് വെട്ടിതെളിച്ചിട്ട്.
കാട്ടു മൃഗങ്ങളുടേയും വിഷപാമ്പുകളുടെയും ശല്യം കാരണം സമീപവാസികൾ പൊറുതിമുട്ടിയിരിക്കയാണ്. കൃഷി ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ജോലിക്കാർക്ക് പോലും സുരക്ഷയില്ല. കാട് വെട്ടിതെളിക്കുന്നതിന് സ്ഥാപനത്തിൻ്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സമീപ പ്രദേശങ്ങളായ വലിയകാവിലും പെരുന്തേനരുവിയിലും നൂറൊക്കാടുമെല്ലാം വന്യമൃഗ സാന്നിദ്ധ്യം കണ്ടെത്തിയത് റബ്ബർ ബോർഡിന് ചുറ്റും താമസിക്കുന്നവരെ ഭീതിയിലാക്കിയിരിക്കയാണ്. ഇടമുറി, സ്കൂളും, കോളജും, അങ്കണ വാടികളുമെല്ലാം ഇതിൻ്റെ സമീപമാണ്. അടിയന്തിരമായി ചേത്തക്കൽ റബ്ബർ ബോർഡിൻ്റെ വക സ്ഥലങ്ങളിലെ കാട് വെട്ടിതെളിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് സി.പി.ഐ(എം) തോമ്പിക്കണ്ടം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതായിരിക്കുമെന്നും കമ്മറ്റി പറഞ്ഞു. വി.കെ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം സി.എ.സന്തോഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി സി.സി മനു.ഷിജു തകിടിയില്‍ എന്നിവർ പ്രസംഗിച്ചു.






























