തിരുവനന്തപുരം: കടുത്ത ശ്വാസം മുട്ടലുമായി എത്തിയ ബിസ്മറിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്ന് വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദത്തിലെ ജീവനക്കാരുടെ മൊഴി തള്ളി ഭാര്യ ജാസ്മിന്‍. താന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് ആവി പിടിക്കാനെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തയ്യാറായതെന്ന് ജാസ്മിന്‍ പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചില്‍ സംഘര്‍ഷമുണ്ടായി. ആരോഗ്യവകുപ്പ് ഡയറക്ടരുടെ നിര്‍ദ്ദേശപ്രകാരം ഡിഎം ഓയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയിരുന്നു.
സംഭവത്തില്‍ 19 ന് പുലര്‍ച്ചെ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍, നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ് എന്നിവരുടെ മൊഴിയെടുത്തു. ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ബിസ്മറിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര് ചെയ്തതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത് പൂര്‍ണമായി തള്ളുകയാണ് ഭാര്യ ജാസ്മിന്‍. ബിസ്മിര്‍ ആശുപത്രിയില്‍ എത്തുമ്പോഴുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.





























