ചെന്നൈ: ചെന്നൈയിൽ ഓടുന്ന സിറ്റി ബസിനുള്ളിൽ വയോധികനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചന്ദ്രശേഖരൻ ആണ് കൊല്ലപ്പെട്ടത്. 74 വയസായിരുന്നു. സംഭവത്തിൽ അമർനാഥ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഗുഡുവഞ്ചേരിയിൽ നിന്ന് വടപളനിയിലേക്ക് പോകുകയായിരുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) ബസിലാണ് സംഭവം നടന്നത്. ചന്ദ്രശേഖരൻ താംബരം എംഇപിസെഡിന് സമീപം ബസിൽ കയറി പ്രതിയുടെ അരികിൽ ഇരുന്നു. എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന ബസ് റൂട്ട് വായിക്കാൻ അമർനാഥ് ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. എന്നാൽ വൃദ്ധൻ വിസമ്മതിക്കുകയും കണ്ടക്ടറുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഉടൻ തന്നെ അക്രമാസക്തനായ . അമർനാഥ് ചന്ദ്രശേഖരനെ ഇടിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. സഹയാത്രികൻ ഉടൻ തന്നെ ചന്ദ്രശേഖരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ ചന്ദ്രശേഖരന് നാല് ആൺമക്കളും ഒരു മകളുമുണ്ട്. ബസ് കണ്ടക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296(ബി), 103(1) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈയിൽ മേസൺ ആയി ജോലി ചെയ്യുന്ന വില്ലുപുരം ജില്ല സ്വദേശിയായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.





























