പത്തനംതിട്ട : കൂടൽ കലഞ്ഞൂർ പറയൻകോട് ചാവടി മലയിൽ വീട്ടിൽ വിജയൻ പദ്മനാഭനെയും മകൾ വിദ്യ (27)യേയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ മകളുടെ ഭർത്താവ് പിടിയിൽ. ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനം രാജു ആചാരിയുടെ മകൻ സന്തോഷി (28)നെയാണ് കൂടൽ പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്. ഇന്നലെ രാത്രി രാത്രി 08.20 ന് വിദ്യയുടെ വീട്ടിനുള്ളിൽ കയറി വടിവാൾ കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യയുടെ ഇരുകൈകൾക്കും പിതാവ് വിജയന്റെ പുറത്തുമാണ് വെട്ടേറ്റത്. ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.
രണ്ടു കൊല്ലം മാത്രമെ ഒരുമിച്ചു ഇവർ താമസിച്ചുള്ളു. 5 വർഷമായി പിണങ്ങി കഴിയുന്ന ഇവർക്ക് 5 വയസ്സുള്ള സഞ്ജയ് എന്ന മകൻ ഉണ്ട്. കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വിരോധം കാരണം വീട്ടിൽ കയറി ഭാര്യയെ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടിയത് തടഞ്ഞപ്പോൾ കൈകൊണ്ട് തടഞ്ഞ വിദ്യയുടെ ഇടതുകൈ അറ്റുതൂങ്ങി. അടുത്തവെട്ടുകൊണ്ട് വലതുകൈവിരലുകൾ അറ്റുപോകുകയും തടസ്സം പിടിച്ച പിതാവിന്റെ പുറത്ത് വെട്ടേൽക്കുകയുമായിരുന്നു. പത്തനംതിട്ട കുടുംബ കോടതിയിൽ ഇരുവരും തമ്മിലുള്ള വിവാഹ മോചനകേസ് നിലനിൽക്കുന്നുണ്ട്.
വിദ്യയുടെ മാതാവ് സുധയുടെ മൊഴിപ്രകാരം വധശ്രമത്തിനു കേസെടുത്ത പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അടൂർ നിന്നും ഇന്ന് വെളുപ്പിന് പ്രതിയെ കസ്റ്റഡിലെടുത്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ദിജേഷ് കെ, ഇ എസ് ഐ വാസുദേവക്കുറുപ്പ്, എസ് സി പി ഓ അജിത് കുമാർ, സി പി ഓമാരായ അനൂപ്, പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























