തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ബൈജുവിനെയാണ് വീടിന് മുകളിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് മെഡിക്കൽ കോളേജ് പൊലീസ് ബൈജുവിനെ സ്റ്റേഷൻ തടങ്കലിൽ വെച്ചിരുന്നു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ബൈജുവിന്റെ ഓട്ടോ പൊലീസ് വിട്ട് നൽകിയില്ല.
ഇൻഷുറൻസുമായി ചെന്നപ്പോഴും വാഹനം നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. വാഹനം കോടതിയിൽ നിന്ന് വാങ്ങാനാണ് പോലീസ് പറഞ്ഞതെന്നും ഇവർ ആരോപിച്ചു. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും കുടംബം പറഞ്ഞു. രണ്ട് ദിവസം മുൻപും സമാന രീതിയിൽ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും കുടുംബം അറിയാതെ ബൈജുവിനെ ഊളൻപാറ മെൻ്റൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ബൈജുവിൻ്റെ മൃതദേഹത്തിൽ കണ്ട അടിയുടെ പാടുകളിലും കുടുംബം ആരോപണം ഉന്നയിക്കുന്നു. പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.






























