പത്തനംതിട്ട: പത്തനംതിട്ടയിൽ വനിതാ എസ്ഐമാരുടെ പരാതിയിൽ ഐപിഎസ് ഉന്നതന് എതിരായ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടിയില്ല. മോശം സന്ദേശങ്ങൾ അയച്ചെന്നടക്കം ചൂണ്ടിക്കാട്ടി വി.ജി വിനോദ്കുമാർ ഐപിഎസിനെതിരെ നൽകിയ പരാതിയിൽ കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ട് റിപ്പോർട്ട് പൂഴ്ത്തിയെന്നാണ് ആക്ഷേപം. പരാതി ഗൗരവസ്വഭാവമുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു ശിപാർശ. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വിനോദ്കുമാറിന്‍റെ വാദം.
വനിതാ ഉദ്യോഗസ്ഥരുടെ പരാതിയിൽ എസ്പി മെറിൻ ജോസഫാണ് അന്വേഷണം നടത്തിയിരുന്നത്. വിനോദ്കുമാർ മോശം ഉദ്ദേശ്യത്തോടെ വാട്സ്ആപ്പിൽ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് വനിതാ എസ്ഐമാർ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി്ക് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തി ഡിഐജി വിശദമായ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. മോശം ഉദ്ദേശ്യത്തോടെ വാട്സ്ആപ്പിൽ സന്ദേശം അയക്കുകയും വിളിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഇതിന് മറുപടി നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകുമെന്നും പരാതിയിലുണ്ട്.






























