തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്
സമൂഹത്തിൽ അവബോധം സൃഷ്ഠിക്കാൻ ലക്ഷ്യമിട്ട് ഉള്ള യുവാവിന്റെ സാഹസിക
സൈക്കിൾ യാത്രക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം. മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39)ആണ് 10 സംസ്ഥാനങ്ങളിലൂടെ 8200 കിലോമീറ്റർ പിന്നിട്ട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ആസ്ഥാനത്ത് എത്തിയത്.
ഇന്നലെ രാവിലെ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മൃതി മണ്ഡപമായ എടത്വ മഴമിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷം ഇവിടെയെത്തിയ ചാൻ എസ്. കുൻ നെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കേരളം ഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ തിരുമേനി സ്വീകരിച്ചു. ഭദ്രാസന ഓഫീസ് പരിസരത്ത് വ്യക്ഷതൈ നടുകയും ചെയ്തിട്ടാണ് ചാൻ എസ്. കുൻ യാത്ര വീണ്ടും ആരംഭിച്ചത്. ഭദ്രാസന ഓഫീസ് അഡ്മിനിസ്ട്രറ്റർ റവ.ഫാദർ യേശുദാസ് ജയരാജ് , പി.ആർ. ഒ: റവ.ഫാദർ ജോസ് കരിക്കം, ഷാൽബിൽ മാർക്കോസ് എന്നിവർ കവടിയാറിൽ നടന്ന സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.
ആഗസ്റ്റ് 28ന് ഉത്തരാഖണ്ഡിലെ ഋഷികേശത്തു നിന്നും ആണ് ആരംഭിച്ചിരിക്കുന്നത്. 4 മാസം കൊണ്ട് ലക്ഷ്യം പൂർത്തികരിക്കാനാണ് ഉദ്ദേശം. നിലവിൽ 25338 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഡൽഹി സ്വദേശി ലഫ്. കേണൽ വിശാൽ അഹലാവത്തിൻ്റെ റിക്കോർഡ് മറികടക്കുവാൻ സാധിച്ചാൽ ലോക റിക്കോർഡിൽ ഇടം പിടിക്കാൻ ചാൻ എസ് കുൻ ന് സാധിക്കുമെന്നും ഇദ്ദേഹത്തിന്റെ സാഹസിക സൈക്കിൾ യാത്ര നീരീക്ഷിക്കുവാൻ ഏഷ്യ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയെ ചുമതലപ്പെടുത്തിയതായും യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ് പറഞ്ഞു. പല കേന്ദ്രങ്ങളിലായി സംവാദങ്ങളിലൂടയും ചർച്ചയിലൂടെയും തണൽ മരങ്ങൾ നട്ടും ആണ് യാത്ര. കാലാവസ്ഥാ വ്യതിയാനവും അതിനെ അഭിമുഖീകരിക്കേണ്ട സമൂഹവും കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന വലിയ ലക്ഷ്യമാണ് ചാൻ എസ് കുൻ നിർവ്വഹിക്കുന്നത്.