ജഗത്സിംഗ്പുർ : ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിൽ വീട് വിട്ടിറങ്ങിയ യുവതി ഒരേ ദിവസം ബലാത്സംഗത്തിനിരയായത് രണ്ട് തവണയെന്ന് പോലീസ്. ഒഡിഷയിലെ ജഗത്സിംഗ്പുരിൽ 23കാരി നാല് നില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിലാണ് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഫെബ്രുവരി 22നാണ് സംഭവം നടന്നത്. അന്നേ ദിവസം 23കാരി ക്ഷേത്രത്തിൽ വെച്ച് വിവാഹിതയാവാനായി വീട്ടിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവാവ് 23കാരിയെ എത്തിച്ചത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ആയിരുന്നു. ഇവിടെ വെച്ച് 23കാരിയെ കാമുകൻ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിന് ശേഷം ഇയാൾ യുവതിയെ റഹാമ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം മുങ്ങി. ആക്രമിക്കപ്പെട്ട് അവശയായി ബസ് കാത്ത് നിന്ന യുവതിയെ വഴി യാത്രക്കാരിലൊരാൾ സഹായിക്കാനെന്ന രീതിയിൽ എത്തി.
സഹായം വാഗ്ദാനം ചെയ്ത് യുവതിയെ തന്റെ വാടക വീട്ടിലേക്ക് കൊണ്ടുപോയ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. പിന്നാലെ ഈ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് 23കാരിയെ ഇയാൾ താഴേയ്ക്ക് തള്ളിയിട്ടു. ഗുരുതര പരിക്കേറ്റ 23കാരി മരിച്ചു. യുവതിയെ കാണാനില്ലെന്ന് സഹോദരനാണ് പരാതി നൽകിയത്. ഈ കേസ് അന്വേഷണത്തിനിടയിലാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളേയും പോലീസ് കണ്ടെത്തിയതായാണ് വിവരം. നിയമസഭയിൽ സ്ത്രീ സുരക്ഷയേ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ബിജെഡി ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവമെന്നതാണ് ശ്രദ്ധേയം. ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർത്താൻ ജഗത്സിംഗ്പുരിലെ കൂട്ട ബലാത്സംഗം കാരണമായിട്ടുണ്ട്.





























