തൃശൂർ: ഒല്ലൂരിൽ നിന്ന് കാണാതായ യുവാവിനെ പാലപ്പിള്ളി എലിക്കോട് കുറുമാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ അഞ്ചേരി കടവാരത്ത് വീട്ടില്‍ 40 വയസുള്ള ബിജീഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് എലിക്കോട് ആട്ടുപാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം വൈകിട്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ബിജീഷിനെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. നാട്ടിലെത്തിയ രണ്ട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണമെന്നാണ് നിഗമനം.
ബിജീഷ് കുളികഴിഞ്ഞ് പോയെന്നാണ് കൂടെയുണ്ടായിരുന്നവർ കരുതിയത്. ബിജീഷിനെ കാണാതായി രണ്ട് ദിവസം കഴിഞ്ഞാണ് സുഹൃത്തുക്കൾ പാലപ്പിള്ളിയിൽ എത്തിയ വിവരം പുറത്തുപറയുന്നത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച കുരിയച്ചിറ സ്‌മശാനത്തിൽ. അച്ഛൻ: പരേതനായ ബാബു. അമ്മ: സുഗന്ധ. ഭാര്യ: ലയ ( പനംകുറ്റിച്ചിറ സഹകരണ സ്‌റ്റോർ ജീവനക്കാരി). മക്കൾ: മാളവിക, തന്മയ.





























