തിരുവനന്തപുരം: 16കാരിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കി. മലയിന്‍കീഴ് തുടുപ്പോട്ട്‌കോണം ഹരീന്ദ്രനാഥ് – ജയന്തി ദമ്പതികളുടെ മകളായ ആരതി(16)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് പിതാവ് പരാതി നല്‍കിയത്. 13 ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് ആരതിയെ വീടിനുള്ളില്‍ തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഹരീന്ദ്രനാഥ് പറയുന്നത്.
മണ്ണെണ്ണ ഒഴിച്ചാണ് ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മൃതദേഹത്തിന് സമീപം കിടന്നിരുന്ന മണ്ണെണ്ണ പാത്രം വീട്ടിലുണ്ടായിരുന്നതല്ല. റേഷന്‍ കടയില്‍ നിന്നും വാങ്ങി വെച്ചിരുന്ന മണ്ണെണ്ണ വീട്ടില്‍ തന്നെയുണ്ട്. കൂടാതെ മൃതദേഹം അടുക്കളയില്‍ നിലത്ത് കിടക്കുകയായിരുന്നു. തല മുതല്‍ കാല്‍മുട്ടുവരെ തീ പിടിച്ചിട്ടുണ്ട്. എന്നാല്‍ അടുക്കളയില്‍ മറ്റൊരു ഭാഗത്തും തീ പിടിക്കുകയോ തറയില്‍ മറ്റ് പാടുകളോ കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുകയാണെങ്കില്‍ തീ പിടിക്കുമ്പോൾ വെപ്രാളപ്പെട്ട് ഓടി നടക്കുകയോ എവിടെയെങ്കിലും പിടിക്കുകയോ ചെയ്യും.
എന്നാല്‍ അത്തരത്തിലുള്ള ഒരു പാടുകളും അടുക്കളയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ തലയില്‍ മുറിവ് പറ്റിയിട്ടുമുണ്ട്. അടുക്കളഭാഗത്തെ വാതില്‍ തുറന്ന് കിടക്കുകയുമായിരുന്നു. ഇതൊക്കെയാണ് ആരതിയുടെ മരണം ആത്മഹത്യയല്ല എന്നാരോപിച്ച് പിതാവ് പരാതി നല്‍കാന്‍ കാരണം. ആരതി മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പിതാവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തതാണ്. ആത്മഹത്യ ചെയ്യേണ്ടുന്ന യാതൊരു പ്രശ്‌നങ്ങളും വീട്ടിലുണ്ടായിരുന്നില്ലെന്നും എന്തുണ്ടെങ്കിലും തുറന്നു പറയുന്ന പ്രകൃതമാണ് ആരതിയുടേതെന്നും അച്ഛന്‍ ഹരീന്ദ്രനാഥ് പറയുന്നത്.
ഹരീന്ദ്രനാഥ് ഫോര്‍ഡ് ഷോറൂമിലെ ഡ്രൈവറാണ്. മാതാവ് ജയന്തി വെള്ളയമ്പലത്തുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച പതിവു പോലെ ഇരുവരും ജോലിക്ക് പോയി. എന്നത്തേയും പോലെ ആരതി വീട്ടില്‍ തനിച്ചായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് അമ്മ ജയന്തി വീട്ടിലെത്തും. എന്നാല്‍ അന്നത്തെ ദിവസം ജയന്തി 12 മണിയായിട്ടും വീട്ടിലെത്തിയില്ല. അമ്മയെ കാണാതിരുന്നതോടെ ആരതി ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പിതാവിനെ വിളിച്ച് അമ്മ വീട്ടിലെത്തിയില്ലെന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും വിഷമത്തോടെ പറഞ്ഞു. ഉടന്‍ തന്നെ ഹരീന്ദ്രനാഥ് ജയന്തി ഫോണില്‍ വിളിച്ചു. വീട്ടിലെത്താന്‍ താമസിക്കുന്നതെന്താണെന്നും മകള്‍ വിളിച്ചിട്ട് എടുക്കാതിരുന്നതെന്താണെന്നും ചോദിച്ചു. ട്രാവല്‍സിലെ പണം ബാങ്കില്‍ അടക്കാന്‍ പോയതാണെന്നും വേഗം വീട്ടിലേക്ക് പോകുകയാണെന്നും ജയന്തി മറുപടി നല്‍കി.
ജയന്തി വീട്ടിലേക്ക് വിളിച്ച് ആരതിയോട് വേഗം വരാമെന്നും നാരങ്ങ വെള്ളം തയ്യാറാക്കി വെക്കാനും പറഞ്ഞു. തുടര്‍ന്ന് തിരുമലയിലെത്തി ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വീടിനുള്ളില്‍ നിന്നും ആരതിയുടെ പ്രതികരണം ഇല്ലാതിരുന്നതോടെ അയല്‍ക്കാരെ ജയന്തി വിളിച്ച് അന്വേഷിച്ചു. അയല്‍ക്കാര്‍ കൂടി വന്ന് വീടിന് പിന്‍ഭാഗത്തെ അടുക്കള വാതില്‍ തള്ളിതുറന്നു. വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ. വാതില്‍ തുറന്നപ്പോഴാണ് ആരതി കത്തിക്കരിഞ്ഞു കിടക്കുന്നത് കണ്ടത്. പിന്നീട് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഇവരുടെ വീടിന് തൊട്ടടുത്തായി നിരവധി വീടുകളുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും യാതൊരു ശബ്ദവും ആരും കേട്ടില്ല. അതിനാല്‍ അയല്‍ക്കാര്‍ക്കും നിരവധി സംശയങ്ങളുണ്ട്. വീട്ടിനുള്ളിലെ മണ്ണെണ്ണ പാത്രം അവിടെ തന്നെയുള്ളപ്പോള്‍ മറ്റൊരു മണ്ണെണ്ണപാത്രം എങ്ങനെ അവിടെയെത്തി എന്നും സംശയം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും എന്നാണ് പൊലീസ് അറിയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പെണ്‍കുട്ടി പീഢനത്തിനിരയായിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.