തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അതുലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച് പോലീസ്. രാവിലെ കസ്റ്റഡിയിലെടുത്ത അതുലിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഗാർഹിക പീഡന വകുപ്പ് ചുമത്താനുള്ള തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ആരതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വർക്കല സ്വദേശി ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്.
അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു.





























