തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പങ്കുവെച്ച കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക സമാധാന ദൂതനായ സ്റ്റീവ് വിറ്റ്കോഫുമായുള്ള ചർച്ചക്ക് ശേഷം അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ ഭാവി, അമേരിക്കയുടെ കരയാക്രമണത്തെ നേരിടാനുള്ള ഇറാന്റെ തയ്യാറെടുപ്പുകൾ എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളിൽ അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കി.
അൽ ജസീറയുമായി സംസാരിച്ച അബ്ബാസ് അരാഗ്ചി സ്റ്റീവ് വിറ്റ്കോഫുമായി താൻ ആശയവിനിമയം നടത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ ഇതിനെ ഒരു ഔദ്യോഗിക ‘ചർച്ച’ ആയി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. വിറ്റ്കോഫിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു ഒട്ടും വിശ്വാസമില്ല. മുൻകാലങ്ങളിൽ, പ്രത്യേകിച്ചും ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ചർച്ചകൾക്കിടയിലുള്ള ആക്രമണങ്ങളും ചൂണ്ടിക്കാട്ടി, അമേരിക്കയോടുള്ള തങ്ങളുടെ വിശ്വാസ്യത തികച്ചും ശൂന്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.






























