കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും ദമ്മാം വഴി കോഴിക്കോട്, കണ്ണൂർ സർവിസുമായി ജസീറ എയർവേയ്‌സ്. കോഴിക്കോട് സർവിസ് ഈ മാസം എട്ടിനും കണ്ണൂർ സർവിസ് 14നും ആരംഭിക്കും. രണ്ടിടങ്ങളിലേക്കും ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും. കോഴിക്കോട്ടേക്കും തിരിച്ചും ബുധൻ,ശനി ദിവസങ്ങളിലും കണ്ണൂരിലേക്ക് ചൊവ്വ,വെള്ളി ദിവസങ്ങളിലുമാണ് സർവിസ്. കുവൈത്തിൽ നിന്ന് റോഡുവഴി ദമ്മാമിലെത്തി വിമാന സർവിസുകൾ ഉപയോഗപ്പെടുത്താം. കോഴിക്കോട്, കണ്ണൂർ സർവിസുകൾ ആരംഭിക്കുന്നത് മലബാർ യാത്രക്കാർക്ക് ഗുണകരമാകും. കുവൈത്തിൽ നിന്ന് കൊച്ചി,തിരുവന്തപുരം എന്നിവിടങ്ങളിലേക്ക് നേരത്തെ സർവിസ് ആരംഭിച്ചിരുന്നു. ഇതോടെ കേരളത്തിലെ നാലു വിമാനത്താവളത്തിലേക്കും ജസീറ എയർവേയ്‌സ് സർവിസ് ആകും.
കോഴിക്കോട്, കണ്ണൂർ സർവിസുകൾക്കു പിറകെ തിരുച്ചിറപ്പള്ളി, മംഗലാപുരം സർവിസുകളും ആരംഭിക്കുമെന്നും ജസീറ എയർവേയ്‌സ് അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് ഈ നീക്കം. ഇന്ത്യ-കുവൈത്ത് യാത്രാ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ഇന്ത്യ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നായി തുടരുന്നതായി ജസീറ എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബരത്തൻ പശുപതി പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം, ഖൈസുമ വിമാനത്താവളങ്ങൾ വഴിയാണ് ജസീറ എയർവേയ്‌സ് സർവിസുകൾ നടത്തുന്നത്.






























