കാസര്‍കോട് : തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുൻമന്ത്രി പി.കെ അബ്ദുറബ്. മത്സര രംഗത്തുനിന്ന് സ്വമേധയാ പിൻമാറേണ്ട ഒരാവശ്യവും ഇല്ല. മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്ന കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ വളരെ നേരത്തെ സ്ഥാനാർഥികളുമായി ചർച്ച ചെയ്യുന്ന പതിവ് മുസ്‍ലിം ലീഗിൽ ഇല്ല. പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അതനുസരിച്ചാകും തുടർ നടപടിയെന്നും പി. കെ അബ്ദുറബ്ബ് പറഞ്ഞു.
അബ്ദുറബ്ബ് അടക്കമുള്ളവരെ ലീഗ് മത്സര രംഗത്തുനിന്ന് മാറ്റി നിർത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എട്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മുസ്‍ലിം ലീഗ് ഇത്തവണ സീറ്റ് നല്‍കിയേക്കില്ലെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. വി. കെ ഇബ്രാഹിംകുഞ്ഞിനെയും, എംസി കമറുദ്ദീനെയും മത്സരിപ്പിക്കേണ്ടെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബിനും സീറ്റുണ്ടാവില്ലെന്നും കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, പി. ഉബൈദുള്ള എന്നിവരും മത്സരിച്ചേക്കില്ലെന്നും സീറ്റില്ലാത്തവരില്‍ ടി.എ അഹമ്മദ് കബീറും, എം. ഉമ്മറും ഉള്‍പ്പെട്ടേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.