ഇരവിപേരൂർ : ഓതറയിലെ അഭ്രം കുളത്തില്‍ മാലിന്യം നിറയുന്നു. ഒരിക്കലും വറ്റാത്ത ആഴമേറിയ ജലസ്രോതസ്സ് നാട്ടുകാരെ മൂക്കു പൊത്തിക്കുന്നു. ഇതിലേക്ക് ആർക്കുമെന്തും വലിച്ചെറിയാമെന്നനില വന്നിട്ട് കാലം കുറെയായി. ചോദിക്കേണ്ടവർ കണ്ണടച്ചിരിക്കുന്നത് ഇവർക്ക് തുണയാകുന്നു.
ചരിത്രപരമായി അറിയപ്പെടുന്ന സ്ഥലം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അഭ്രമെന്ന ലോഹം ഖനനം ചെയ്തിരുന്നിടമാണ്. അക്കാലത്ത് വൈദ്യുത ചാലകരോധമായി ഉപയോഗിച്ചിരുന്നത് അഭ്രമാകുന്നു. ഈ രംഗത്ത് പുതിയ വസ്തുക്കളുടെ വരവോടെ പിന്നീടിത് അപ്രസക്തമായി. ഇവയുടെ ഖനനത്തിന്റെ ബാക്കിപത്രമായി വെണ്ണക്കല്ലുകൾ പോലെയുള്ള വെള്ളനിറമുള്ള കല്ലുകൾ ഇവിടെ പലയിടത്തും കാണാം.
കുളമിന്ന് മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി. കോഴിമലയിൽനിന്ന് എണ്ണിക്കാട്, ഓതറ പഴയകാവ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴി കുളത്തിന് സമീപത്തുകൂടിയാണ് പോകുന്നത്. ഓതറ, മാമ്മൂട് റോഡ്, വരട്ടാർ, പുതുക്കുളങ്ങര, പരുമൂട്ടിൽക്കടവ്, ഇരവിപേരൂർ കനാൽപാലം, പ്രയാറ്റുകടവ്, തിരുവാമനപുരം, തോട്ടപ്പുഴ തുടങ്ങിയ വിവിധ ഇടങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ചാക്കിലാക്കി കൊണ്ടിടുന്നത് പതിവാകുന്നു.
ഹോട്ടലുകൾ, ഇറച്ചിക്കടകൾ, കാറ്ററിങ് സർവീസ് അവശിഷ്ടങ്ങൾ തുടങ്ങിയവ ഇവയിൽ വരുന്നു. ഇതിനെതിരേ മുന്നറിയിപ്പുമായി രാഷ്ട്രീയ പ്രവർത്തകർ രംഗത്തിറങ്ങിയെങ്കിലും ഇവയൊക്കെ തടയേണ്ട അധികാരികളടെ തുടർനടപടികൾ പേരിൽ ഒതുങ്ങി.
































