ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി ജെ പി നഡ്ഡ. നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തും. രണ്ടുമണിക്കൂർ നേരമാണ് സിജെപി വക്താക്കളുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിജെപി, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ചു നിന്നതോടെ സർക്കാർ കൂടുതൽ സമയം തേടിയിരുന്നു. അത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കൽ എന്നീ നിർദേശങ്ങൾ അംഗീകരിച്ചു. പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിനിരയായ ഹരിയാനാ സ്വദേശിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മിനിസ്റ്ററെന്ന് പ്രതികരണം.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്‍റെ ശരീരത്തില്‍ പെല്ലറ്റ് അവശിഷ്ടങ്ങൾ തറച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പക്കൽ പെല്ലറ്റ് തോക്കുകൾ ഇല്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പോലീസിന്‍റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഡൽഹി പോലീസിന് പുറമെ കേന്ദ്ര ക്രമസമാധാന സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്തുണ്ടായിരുന്നു. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഉത്തരവിട്ടവർക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. യുവവൈന്റെ ദേഹത്ത് മുപ്പതോളം മുറിവുകളാണ് ഏറ്റിരിക്കുന്നത്.





























