കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്തശേഷം റിബേഷിനെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ചോദ്യംചെയ്യൽ. കേസിൽ രണ്ടാംപ്രതിയാണ് ഇയാൾ. നേരത്തേ രണ്ടുതവണ റിബേഷിനെ ചോദ്യംചെയ്യലിന് അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിപ്പട്ടിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകൂർജാമ്യംതേടി കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് ജൂലായ് 17-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റിബേഷിന് മുൻകൂർജാമ്യം അനുവദിച്ചു. ഇതിനുപിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിന് നോട്ടീസ് നൽകിയത്.വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർചെയ്തവരിൽ റിബേഷുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ഇയാൾ നടത്തിയതെന്നും പോലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറാണ് റിബേഷിന് സ്‌ക്രീൻഷോട്ട് കൈമാറിയതെന്നും റിബേഷ് ഇത് പല ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.





























