പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം തുടർ ചികിത്സ ആശങ്കയിലായ പ്രവാസിക്ക് കൈത്താങ്ങായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ഈസ്റ്റ് ഓതറ വടികുളത്ത് എബനേസർ വീട്ടിൽ ബിൻസി രാജനാണ് എംഎൽഎ ഇടപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് സെക്ഷനിൽ ജോലി നോക്കി വരികയായിരുന്നു ബിൻസി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അജ്മാനിലുള്ള കലിഫ ഹോസ്പിറ്റലിൽ ചികിത്സിച്ച് വരികെയാണ് തുടർ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് വിഷയം ബിൻസിയുടെ സഹോദരൻ ശ്രീകുമാർ മുഖേന അബിൻ വർക്കി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് അബിൻ വർക്കി എംഎൽഎ ആരോഗ്യ മന്ത്രി കെ.മുരളീധരനെ നേരിൽ കണ്ട് രോഗിയുടെ ആരോഗ്യസ്ഥിതിയുടെ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ (25 വ്യാഴം) രണ്ട് മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ബിൻസിയെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നേരിട്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.






























