എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത് കുള്ളപ്പഗൗണ്ടൻ പട്ടി സ്വദേശി സുരുളി ഉത്തമ പാളയം എന്ന സ്ഥലത്ത് 365 ബംഗ്ലാവ് മേട്ട് സ്ട്രീറ്റിൽ ചന്ദ്രൻ ജയരാജ് (55) നെ ആണ് ഇപ്പോൾ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് ഏനാത്ത് പോലീസ് അതിസാഹസികമായി പിടികൂടിയത്. ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണങ്ങൾക്കായി ഏനാത്ത് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് തേനി ജില്ലയിൽ മാതാകോവിൽ സ്ട്രീറ്റ് എന്ന സ്ഥലത്ത് ആരോഗ്യസ്വാമി മകൻ ജെറ്റ്‌ലി (30) തമിഴ്നാട് തേനി ജില്ലയിൽ കമ്പം എന്ന സ്ഥലത്ത് ഗണപതിയുടെ മകൻ രാജ (57) എന്നിവരെയാണ് ഏനാത്ത് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിനൊടുവിൽ ഏനാത്ത് നിന്നുതന്നെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. പിടിയിലായത് ഏനാത്ത് രണ്ട് മോഷണങ്ങൾക്കുശേഷം അടുത്ത കവർച്ചക്കായി പദ്ധതിയിട്ട തമിഴ്നാട് സംഘത്തിന്റെ സൂത്രധാരൻ.
മെയ് 31ന് രാത്രി വയലാ ഏറത്ത് എന്ന സ്ഥലത്തുള്ള ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. ഈ സംഭവത്തിലേക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജൂൺ ആറാം തീയതി രാത്രി ഏനാത്ത് നെടുമൺ അഴകത്ത് പടി എന്ന സ്ഥലത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ പിൻ വാതിൽ തകർത്ത് അകത്തു കയറുകയും സിസിടിവി ക്യാമറയുടെ ഡിവിആർ മോഷ്ടിക്കുകയും ചെയ്തത്. ഈ വീട്ടിൽ സ്വർണ്ണമോ പണമോ ഒന്നും സൂക്ഷിച്ചിരുന്നില്ല. ഇത് മോഷ്ടാക്കളെ നിരാശരാക്കി. അരിശം പൂണ്ട സംഘം വീടിന്റെ മുൻ വാതിൽ നശിപ്പിക്കുകയും മുറ്റത്ത് കിടന്ന ഥാർ ജീപ്പിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു. ഈ സംഭവത്തിലും ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഓരോ മോഷണങ്ങൾക്കുശേഷവും തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രതികൾ അടുത്ത മോഷണത്തിനായി ഇതേ സ്ഥലത്തേക്ക് എത്തുന്നതായും പോലീസ് മനസ്സിലാക്കി.
ഒരു പച്ചക്കറി ലോറിയിൽ ഇതേ സംഘത്തിലെ രണ്ടുപേർ ഏനാത്ത് എത്തിയതായി മനസ്സിലാക്കിയ പോലീസ് കുറുമ്പകര, തിരുമങ്ങാട് എന്ന സ്ഥലത്തുനിന്നും ഇവരെ വളഞ്ഞ് പിടികൂടി. തുറന്നു സംഘത്തിലെ സൂത്രധാരനായ മൂന്നാമനെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS ന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഏനാത്ത് പോലീസ് ഇൻസ്പെക്ടർ SHO ഷിജി കെ യുടെ നേതൃത്വത്തിൽ SI വിഷ്ണുരാജ് , CPO മാരായ അനൂപ് , ശ്രീലാൽ , സുജിത് , ശബരീഷ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. അതീവ സങ്കീർണമായ ശാസ്ത്രീയ കുറ്റാന്വേഷണ മാർഗങ്ങളിലൂടെ സംഘത്തിലെ സൂത്രധാരന്റെ സാന്നിധ്യം തമിഴ്നാട്ടിലെ തേനി ജില്ലയിൽ കമ്പം മേഖലയിൽ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് സംഘം പോലീസ് വാഹനം ഉപയോഗിക്കാതെ മറ്റൊരു വാഹനത്തിൽ കമ്പത്ത് എത്തുകയും മോഷണങ്ങളുടെ സൂത്രധാരനായ പ്രതിയുടെ ഒളിത്താവളത്തിലേക്ക് ഇരച്ചുകയറുകയും ആയിരുന്നു.
എന്നാൽ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി ഒരു ബൈക്കിൽ അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ഈ വാഹനത്തെ പിന്തുടർന്ന് അതി സാഹസികമായി തടഞ്ഞാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രദേശവാസികൾ സംഘടിച്ച് പ്രതിരോധം തീർക്കാൻ തുനിഞ്ഞെ ങ്കിലും ചടുലമായ നീക്കങ്ങളോടെ പ്രതിയുമായി പോലീസ് കേരളത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. മൂന്നാം പ്രതിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
































