ആറൻമുള : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്‍മുള നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. ആരോഗ്യമന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ വീണ ജോര്‍ജിനെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ അട്ടിമറിച്ചു. 18985 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബിന്‍റെ വിജയം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ ജോര്‍ജിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. വിജയിച്ച യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് 70083 വോട്ടുകളും പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന് 51098 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ 34983 വോട്ടുകളും നേടി.
ആറൻമുള തിരിച്ചു പിടിക്കാൻ കോൺഗ്രസിന്റെ അബിൻ വർക്കിയും, സീറ്റ് നിലനിർത്താൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വീണാ ജോർജും മണ്ഡലത്തിൽ കളം പിടിക്കാൻ ബിജെപിയും എത്തിയതോടെ ത്രികോണ മത്സരത്തിനായിരുന്നു ഇത്തവണ ആറൻമുള സാക്ഷിയായത്. രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യ മന്ത്രിയായ വീണാ ജോർജ് തന്നെ നേരിട്ടു മത്സരിച്ചത് മണ്ഡലത്തിൽ എൽഡിഎഫിന് അഭിമാന പോരാട്ടമായി മാറിയിരുന്നു. ആറന്മുളയിൽ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ വളർച്ച രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. സിപിഎം സ്ഥാനാർഥി വീണാ ജോർജ് 19,003 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ഇക്കുറി നിരവധി ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയിലായിരുന്നു വീണ ജോർജിന് വിണ്ടും മത്സരിപ്പിക്കാൻ സിപിഎം സീറ്റ് കൊടുത്തത്.






























