ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽനിന്ന് 24 ആഴ്‌ചയായി ഉയർത്തുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ് ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചത്.
ബലാൽസംഗത്തിന് ഇരയാക്കപ്പെട്ട് ഗർഭിണികളാകുന്നവർ, ഗർഭം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് അപകടം സംഭവിക്കാവുന്ന സാഹചര്യങ്ങൾ, കുട്ടി ജനിച്ചാൽ ഗുരുതരമായ വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത തുടങ്ങിയ സാഹചര്യങ്ങളിലാണ് ഗർഭഛിദ്ര കാലാവധി 24 ആഴ്‌ചവരെയായി ഉയർത്തിയത്. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഗർഭഛിദ്രമെന്ന് രണ്ട് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. അനുമതി നൽകുന്നതിന് സംസ്ഥാനങ്ങളിൽ പ്രത്യേക മെഡിക്കൽ ബോർഡിന് രൂപം നൽകണം.
മെഡിക്കൽ ബോർഡിൽ ഒരു ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷൻ, റേഡിയോളജിസ്റ്റ് എന്നിവർ ഉണ്ടാകണം. മറ്റ് അംഗങ്ങളെ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ഗർഭഛിദ്രത്തിന് വിധേയയാകുന്ന സ്‌ത്രീയുടെ പേര് പരസ്യപ്പെടുത്തരുത്. ഇത് ലംഘിച്ചാൽ ഒരു വർഷംവരെ തടവ് ലഭിക്കും.