അബുദാബി: കാറിനുള്ളിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് അബുദാബി കോടതി. പുറത്തിറങ്ങിയാല്‍ ഇരയുടെ വീടിന് സമീപം പ്രതി താമസിക്കാൻ പാടില്ലെന്നും കോടതി വിധിയിൽ പറയുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 10 വയസ്സുകാരനായ കുട്ടിയെ പ്രതി വാഹനത്തിൽ കയറ്റിയ ശേഷം വീടിന് സമീപമുള്ള പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. അബുദാബി പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വാഹനം സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി.
ഇരയുടെ സ്കൂളിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുന്നതും, പ്രതി അതിൽ നിന്നിറങ്ങുന്നത് അടക്കമുള്ള സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് അബുദാബി ക്രിമിനൽ കോടതി കണ്ടെത്തി. ഇതിനു ശേഷമാണ് പ്രതി ആയ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. യു എ ഇയിലെ കുട്ടികൾക്കായുള്ള വദീമ നിയമം അനുസരിച്ചാണ് പ്രതിക്ക് ശിക്ഷ നൽകിയത്. ശാരീരികവും, മാനസികവുമായ പീഡനങ്ങൾ ഉൾപ്പെടെയുള്ള വിവിധതരം അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ‘വദീമ നിയമം’ രാജ്യത്ത് കൊണ്ട് വന്നത്.





























