കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. മ്ലാന്തടം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്ത് മാർ ഇവാനിയോസ് പദയാത്രയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന അതുമ്പുകുളം സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തില്‍ പോസ്റ്റ് രണ്ടായി ഒടിയുകയും ചെയ്തു. നാല് മുതിർന്നവരും ഒരു കൈക്കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റയാളെ ഉടൻ തന്നെ കോന്നിയിലും തുടർന്ന് പത്തനംതിട്ടയിലെ ആശുപത്രിയിലേക്കും മാറ്റി.
കോന്നി പോലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംസ്ഥാന പാതയില്‍ അടുത്തിടെയായി നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. വാഹനങ്ങളുടെ അമിത വേഗതയും മഴയില്‍ വാഹനങ്ങളുടെ ടയറുകള്‍ റോഡില്‍ തെന്നി മാറുന്നതും ഡ്രൈവര്‍ ഉറങ്ങി പോകുന്നതുമെല്ലാം വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെയുള്ള ഭാഗത്ത് ഈ അടുത്ത കാലത്തായി വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇവിടെ നടന്ന വാഹനാപകടങ്ങളില്‍ നിരവധി ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇതിന് പരിഹാരം കാണുവാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല എന്നാണ് വ്യാപകമായി പരാതി ഉയരുന്നത്.






























