ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം. അസം റൈഫിൾസും നാഗാ ആർമിയുടെ ഹുത്‌റോങ് ബ്രിഗേഡും തമ്മിൽ ഒക്‌ലോങ് ഗ്രാമ പരിധിയിലുള്ള ക്യാംപിൽ ഏറ്റുമുട്ടലുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതാണ് സംഘർഷത്തിനു കാരണമായത്. രാത്രി 9 മണി കഴിഞ്ഞാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ടൗണിലെ ട്രാഫിക് പോയിന്റിൽ ഒത്തുകൂടാൻ സന്ദേശങ്ങൾ പരക്കുകയായിരുന്നു. തുടർന്ന് വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടുകയും, ഒക്‌ലോങ് പ്രദേശത്ത് നിന്ന് അസം റൈഫിൾസ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അവരുടെ ക്യാംപിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു.
പ്രതിഷേധത്തിനിടെ ക്യാംപിന്റെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഒരു കാറും സമീപത്തുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രവും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. അസം റൈഫിൾസ് ഒക്‌ലോങ്ങിൽ നിന്ന് പിന്മാറിയെന്ന വാർത്ത വന്നതോടെയാണ് ജനക്കൂട്ടം ശാന്തമാകാൻ തുടങ്ങിയത്. എന്നാൽ മടങ്ങുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു ട്രക്ക് പ്രതിഷേധക്കാർ മറിച്ചിടുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രദേശത്ത് വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നോ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നോ ഉള്ള വിവരം ലഭ്യമല്ല.





























