സേലം : വീടിനു മുന്നിൽ ഇരുന്ന പ്ലസ് വൺ വിദ്യാർഥിനി ടാങ്കർ ലോറി ഇടിച്ചു മരിച്ചു. കെജി ചാവടി, താഡ്കോ കോളനിയിൽ ചിന്നരാജിന്റെ മകൾ ശ്രീനിധി (16) ആണു മരിച്ചത്. ദേശീയപാത സർവീസ് റോഡിനോടു ചേർന്നുള്ള വീടിനു മുൻപിലെ അലക്കുകല്ലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. കുനിയമുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രീനിധി. കേരള റജിസ്ട്രേഷനുള്ള ഗ്യാസ് ടാങ്കർ ലോറിയാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അപകട സമയത്തു തന്നെ വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ നാട്ടുകാർ ലോറി തടഞ്ഞുവെച്ചു. കോയമ്പത്തൂർ – വാളയാർ പ്രധാന റോഡ് രണ്ട് മണിക്കൂറോളം നാട്ടുകാർ ഉപരോധിച്ചു.
അമിതവേഗതയിൽ ലോറികൾ ചീറിപാഞ്ഞു വരുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും വേഗനിയന്ത്രണത്തിനു മാർഗങ്ങൾ സ്വീകരിക്കാമെന്നുമുള്ള പോലീസിന്റെ ഉറപ്പിന്മേലാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. ശ്രീനിധിയുടെ മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.






























