തിരുവല്ല : ടികെ റോഡിൽ കറ്റോട് പാലത്തിനും മനയ്ക്കച്ചിറയ്ക്കും ഇടയിൽ അപകടങ്ങൾ പതിവ് കാഴ്ചയാകുന്നു. കറ്റോട് പാലത്തിനു സമീപം തിങ്കൾ രാത്രി കാർ തടിലോറിയിൽ ഇടിച്ചു തകർന്നു. കാറോടിച്ചിരുന്ന ആൾ വലിയ പരുക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ 11.30വരെ ഈ ഭാഗത്തു ഗതാഗത തടസ്സം ഉണ്ടായി. ഈ ഭാഗത്ത് ആഴ്ചയിൽ ഒരു അപകടമെങ്കിലും പതിവാണ്. വാഹനങ്ങൾ കൂട്ടിയിടിച്ചും റോഡിരികിലെ വൈദ്യുതി തൂണിൽ ഇടിച്ചും ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2 വർഷത്തിനുള്ളിൽ 3പേർ ഈ ഭാഗത്ത് അപകടത്തിൽ മരിച്ചു. തിരുവല്ലയിൽ നിന്നു വരുന്ന വാഹനങ്ങൾ കറ്റോട് പാലത്തിൽ കയറി ഇറങ്ങുമ്പോൾ അമിത വേഗമാണെങ്കിൽ നിയന്ത്രണം തെറ്റി അപകടങ്ങൾ പതിവാണ്.
മുന്നറിയിപ്പുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കടകളുടെ അലങ്കാര വിളക്കുകൾ മിക്കപ്പോഴും സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ വിളക്കുകൾ മിക്കതും റോഡിനോട് ചേർന്നായതിനാൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധമാറാനും സാധ്യതയുണ്ട്. കറ്റോട് പാലത്തിന് അൻപതുവർഷത്തിലധികം പഴക്കമുണ്ട്. പാലം വീതി കൂട്ടി നിർമിക്കണം എന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ടികെറോഡ് വീതിയിൽ കൂട്ടി ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോഴും പാലം വീതികൂട്ടിയില്ല.






























