തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചു. കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധന നടക്കും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തേക്കും. തുടർന്ന് അഖിലയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടപടി പൂർത്തിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്. അഷ്കറുമായി നടത്തിയ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഞായറാഴ്ച രാവിലെ 11:15 ഓടെ ആണ് പോലീസ് സംഘം അഷ്കറുമായി ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിയത്. കടുത്ത ജനരോഷത്തിനിടെ ഏറെ പാടുപെട്ടാണ് പോലീസ് സംഘം പ്രതിയുമായി വീട്ടിൽ പ്രവേശിച്ചതും മടങ്ങിയതും. നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്തു. തെളിവെടുപ്പിനിടെ ഒരു കൂസലുമില്ലാതെ ആണ് അഷ്കർ ക്രൂരത വിവരിച്ചതും പോലീസിനോട് മറുപടി പറഞ്ഞതും. അതിനിടെ അഷ്കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ കുടുംബം രംഗത്തെത്തി. അഷ്കറിൻ്റെ മർദനത്തിൽ തലയോട്ടി തകർന്ന് മകളുടെ ശരീരം തളർന്നുവെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഷ്കറുമായുള്ള വിവാഹം തങ്ങൾ എതിർത്തിരുന്നെങ്കിലും മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്നും അന്നുമുതൽ മകൾ അഷ്കറിൽനിന്ന് ഉപദ്രവം നേരിട്ടുവെന്നും അമ്മ പറഞ്ഞു.






























