കൊല്ലം : വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ മര്‍ദിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനെയാണ് തെക്കുംഭാഗം സ്വദേശി സന്തോഷ് ആക്രമിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. യാത്രക്കാരിയെ ശല്യം ചെയ്ത കേസിലാണ് സന്തോഷിനെ പോലീസ് പിടികൂടിയത്. കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനാണ് സന്തോഷ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കുണ്ടറയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സന്തോഷ് യുവതിയോട് അപമദ്യാദയായി പെരുമാറിയത്. യുവതി വിളിച്ചറിയിച്ചതിനനുസരിച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനിലെത്തിയതിനു ശേഷം മദ്യലഹരിയില്‍ പോ ലീസിനോട് മോശമായി സംസാരിക്കുകയും എസ്എച്ച്ഒ അടക്കമുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനുശേഷം ഇയാളെ വിലങ്ങുവെച്ച് കുണ്ടറയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചു. അവിടെ വെച്ചാണ് സിപിഒ റിയാസിനെ ഇയാള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ റിയാസിന്റെ കൈക്ക് മുറിവേറ്റു. തടയാന്‍ ശ്രമിച്ച മറ്റൊരു പോലീസുകാരനെയും ആക്രമിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത് അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്തിരിക്കുന്നുവെന്നാണ് വിവരം. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.






























