ഡൽഹി: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ഷാരൂഖ് സെയ്ഫിയെ കേരള പോലീസിന് കൈമാറി. അതേസമയം, പ്രതിയുടെ അറസ്റ്റ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. രത്‌നഗിരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.നോയ്ഡയിൽ മരപ്പണിക്കാരനായ ഷാരൂഖ് സെയ്ഫിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പിടിയിലായ ആളിന് ട്രെയിനിൽ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ് പറഞ്ഞിരുന്നു. പോലീസ് പുറത്ത് വിട്ട ചിത്രത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.





























