തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ എ. ശ്യാംജിത്തിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ഹീനമായാണെന്നും കൊല്ലപ്പെട്ടശേഷവും ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരയോടുള്ള അടങ്ങാത്ത പകയാണ് ഇങ്ങനെ ചെയ്യാന്‍ കാരണം. ഇത്തരം കേസുകളില്‍ പ്രതിക്ക് വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് നേരത്തേയുള്ള സുപ്രീം കോടതി ഉത്തരവുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ ഹാജരാക്കി. ദൃക്സാക്ഷികളില്ലെങ്കിലും മൃഗീയമായ കൊലപാതകമാണെങ്കില്‍ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ നല്‍കാം.
കൊലപാതകം നടത്തി വള്ള്യായില്‍നിന്ന് മാനന്തേരിയില്‍ തിരിച്ചുപോയ പ്രതി അച്ഛന്റെ ഹോട്ടലില്‍നിന്ന് ചോറ് വിളമ്പിക്കൊടുത്തു. ഇത് സാധാരണ മനുഷ്യന് ചെയ്യാന്‍ കഴിയുന്നതല്ല. പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയാലും മാനസിക പരിവര്‍ത്തനമുണ്ടാകില്ല. പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ സമൂഹം നിയമവ്യവസ്ഥിതിയെ സംശയത്തോടെ നോക്കിക്കാണും. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജീവപര്യന്തം തടവ് ലഭിച്ചാല്‍ 14 വര്‍ഷം കഴിഞ്ഞാല്‍ പുറത്തുവരാമെന്ന് പ്രതി പറഞ്ഞതും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.





























