രാമനാട്ടുകര: സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ ജയരാജന്റെ മകൻ പി. ആദർശാണ് (26) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ ഷിംലയിലാണ് അപകടമുണ്ടായത്. ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേക്ക് മലമുകളിൽനിന്ന് കല്ലുവീഴുകയായിരുന്നു. റെജിമെൻറിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ് പാറക്കഷണങ്ങൾ വാഹനത്തിനു മുകളിലേക്ക് വീണത്.
കരസേന 426 ഇൻഡിപെൻഡന്റ് എൻജിനിയറിങ് കമ്പനിയിൽ സൈനികനായിരുന്ന ആദർശ് ഏഴുവർഷമായി സർവീസിലുണ്ട്. ഫാറൂഖ് കോളേജ് ചേമ്പീട്ടിൽ സുരേഷിന്റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞതിനുശേഷമായിരുന്നു വീണ്ടും ജോലിയിൽ പ്രവേശിച്ചത്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ണൂർ മിലിട്ടറി ക്യാമ്പിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.





























