തൃശ്ശൂർ : എടത്തിരുത്തിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അയ്യംപിള്ളി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. എടത്തിരുത്തി സ്വദേശി വട്ടപ്പുള്ളി വീട്ടിൽ അനീഷ് (39) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തൃശ്ശൂർ എക്സൈസ് അക്കാദമിയിലെ താൽക്കാലിക പാചക തൊഴിലാളിയായിരുന്നു അനീഷ്. കഴിഞ്ഞ ദിവസം രാത്രി അനീഷും അനൂപും ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം അനീഷിന്റെ വീടിന് സമീപമിരുന്ന് മദ്യപിച്ചിരുന്നു.
അവിടെ വെച്ച് അനീഷും അനൂപും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറുകയും, അനൂപ് തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അനീഷിനെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ അനീഷ് മരണപ്പെടുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ അനൂപിനെ ഒരു ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൈപ്പമംഗലം, മതിലകം, കാട്ടൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ് എന്ന് പോലീസ് അറിയിച്ചു.






























