പത്തനംതിട്ട : കോൺഗ്രസ് സ്ഥാനാർഥി നിർണയം പുരോഗമിച്ചുകൊണ്ടിരിക്കെ സോഷ്യൽ മീഡിയയും ചാനലുകളും ഉപയോഗിച്ച് അവമതിപ്പ് ഉണ്ടാക്കുന്ന നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി ഹരികുമാർ പൂതംകര എന്നിവർ ആവശ്യപ്പെട്ടു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ കഴിവും പ്രാപ്തിയും ഉള്ള നേതാക്കൾ ആണ് കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവർ. അവർ പല മാനദണ്ഡങ്ങളും നോക്കിയാകും തീരുമാനം എടുക്കുക. ആർക്കും സ്ഥാനാർഥിയാകുവാന്‍ ആഗ്രഹിക്കുകയും അതിനു നേതൃത്വത്തെ സമീപിക്കുകയും ചെയ്യാമെന്നിരിക്കെ വിജയസാധ്യതയെ പോലും ബാധിക്കുന്ന രീതിയിൽ ദൃശ്യമാധ്യമങ്ങളിലൂടെ വാർത്തകൾ സൃഷ്ടിക്കുന്നത് കോൺഗ്രസ് പ്രസ്ഥാനത്തിനു ഭൂഷണമല്ലെന്നും വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു.
പത്തു വർഷം പ്രതിപക്ഷത്തിരുന്ന് ഏറെ ത്യാഗം സഹിച്ച സാധാരണ പ്രവര്‍ത്തകര്‍ തങ്ങൾക്ക് ഒരു എം.എൽ.എ ഉണ്ടാകാൻ ആഗ്രഹിക്കുമ്പോൾ അതിനു തടസ്സമായി വരുന്നവർ ആരായാലും കർശന നടപടി വേണം. സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലെത്തി എന്ന് ബോധ്യമായശേഷവും ചാനലുകളെ കൂട്ടി അഭിനയം കാട്ടുന്നവർ അപഹാസ്യരാവുകയാണെന്ന് സ്വയം ബോധ്യപ്പെടുന്നത് ഉചിതമായിരിക്കുമെന്നും വെട്ടൂർ ജ്യോതിപ്രസാദ്, ഹരികുമാർ പൂതംകര എന്നിവര്‍ പറഞ്ഞു.






























