തിരുവനന്തപുരം: ഓൺലൈൻ ഫോൺ റീചാർജിംഗ്, ഇ കൊമേഴ്സ് കച്ചവടങ്ങൾ തുടങ്ങിയവയുടെ നികുതി ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഓൺലൈൻ ഇടപാടുകളുടെ നികുതി ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട്. എന്നാൽ, സർക്കാരിന് കിട്ടുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിലിൽ ഉന്നയിച്ചു. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.ഐ.ജി.എസ്.ടി ഇടപാടുകളുടെ വിഹിതം നേടിയെടുക്കാനും ശക്തമായ നടപടികളെടുക്കും. പത്തുദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കൗൺസിലിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
നികുതിവരവിൽ സംസ്ഥാനം വൻകുതിപ്പാണ് നടത്തുന്നത്. തനത് വരുമാനത്തിൽ 60%മാണ് പ്രതിവർഷ വർദ്ധനവ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഗ്രാന്റ്, നികുതിവിഹിതം, പദ്ധതി വിഹിതം എന്നിവയിൽ വൻകുറവാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 1,07,515 കോടിയുടെ കുറവ് വരുത്തി. പ്രതിവർഷം 13,000 മുതൽ 15,000 കോടി വരെയാണ് കടമെടുപ്പ് അവകാശത്തിൽ വെട്ടിക്കുറയ്ക്കുന്നത്.





























