ഹൈദരാബാദ് : ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പ്രമുഖ നടൻ അല്ലു അർജുന് പിഴചുമത്തി ഹൈദരാബാദ് പോലീസ്. അല്ലു അർജുന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ഈടാക്കിയത്. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാഹനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ടിന്റഡ് ഗ്ലാസും സൺ ഫിലിമും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈദരാബാദ് പോലീസ് കർശന നടപടി കൈക്കൊണ്ടത്. കറുത്ത നിറമുള്ള ജനൽ ഷീൽഡുകളാണ് താരത്തിന്റെ കാറിൽ ഉപയോഗിച്ചിരുന്നത്.
സൂപ്പർ ഹിറ്റായ പുഷ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്.
മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ് അല്ലു അർജുൻ. കേരളത്തിൽ ധാരാളം അല്ലു അർജുൻ ഫാൻസ് ക്ലബ്ബുകൾ സജീവമായി നിലവിലുണ്ട്. വിജേത എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ പ്രവേശനം. അമ്മാവനായ ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അർജുൻ അഭിനയിച്ചിരുന്നു. അല്ലുവിന്റെ ആര്യ, ബണ്ണി, കൃഷ്ണ തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങൾ കേരളത്തിൽ ഹിറ്റായിരുന്നു.































