കൊച്ചി : നടന്‍ ജയസൂര്യ ചെലവന്നൂർ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസൻസ് കുറ്റപത്രം. കേസില്‍ അന്വേഷണം പൂർത്തിയാക്കി വിജിലന്‍സ് കൂറ്റപത്രം സമർപ്പിച്ചു. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കുറ്റപത്രം മൂവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് സമർപ്പിച്ചത്.
കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്‍റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാർ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകൊണ്ടാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇങ്ങനെ സഹായിച്ച കോർപറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.
കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപെട്ടെങ്കിലും ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കോടതിയില്‍ നേരിട്ട് ഹാജരാകാൻ പ്രതികള്‍ക്ക് ഉടന്‍ സമന്‍സയക്കും. കുറ്റപത്രത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന