കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെ പെൻഷൻ തുക പാർട്ടി ഫണ്ടിലേക്ക് നൽകിയ വയോധികന്റെ ദൃശ്യങ്ങളെ പരിഹസിച്ച് നടൻ ജോയ് മാത്യു. ബാലുശ്ശേരി സ്വദേശി മൊയ്തീൻ പണം നൽകുന്ന വീഡിയോ ഇടതുപക്ഷ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നെങ്കിലും, ഇത് ബോധപൂർവ്വം ചെയ്യിപ്പിച്ചതാണെന്ന വെളിപ്പെടുത്തലുമായി മൊയ്തീൻ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ജോയ് മാത്യു പരിഹാസ കുറിപ്പ് പങ്കുവച്ചത്. നിർബന്ധപൂർവ്വം ചെയ്യിപ്പിച്ചു: താൻ സ്വമനസ്സാലെ പോയി പണം നൽകിയതല്ലെന്നും ചിലർ നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും മൊയ്തീൻ പറഞ്ഞിരുന്നു. കയ്യിലുള്ള 2000 രൂപ ഗോവിന്ദൻ മാസ്റ്റർക്ക് നൽകിയാൽ അദ്ദേഹം അത് തിരികെ പോക്കറ്റിൽ തന്നെ ഇട്ടുതരുമെന്ന് കൂടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു.
വീഡിയോയിൽ പണം തിരികെ നൽകുന്നതും കാണാം. സർക്കാരിനോടുള്ള സ്നേഹം കാരണം പെൻഷൻ തുക പാർട്ടിക്ക് നൽകുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ തിരക്കഥ ഇതോടെ പാളുകയായിരുന്നു. ഇതിനിടെയാണ് സംഭവത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലായിരിക്കുന്നത്. ‘ബാലുശ്ശേരിയിലെ നാടക ബാലപാഠങ്ങൾ’ എന്ന തലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഗീത നാടക അക്കാദമിയിലെ നാടകക്കാരെ വെച്ച് ചെയ്തിരുന്നെങ്കിൽ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ എന്നും ഇതിപ്പോൾ ഏതോ പിആർ അടിമ സംവിധാനം ചെയ്തതാണെന്നും അദ്ദേഹം പരിഹസിച്ചു. വയോധികന്റെ വേഷവിധാനവും അഭിനയവും ശരിയായില്ല. മുഷിഞ്ഞ തോർത്തുമുണ്ടും പാളത്തൊപ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നാടകീയത കിട്ടിയേനെ.
സ്വാഭാവികാഭിനയത്തിന് എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് ഒരു സ്‌പെഷ്യൽ അവാർഡ് നൽകാമെന്നും നാടകത്തിലൂടെ വളർന്ന പാർട്ടിക്ക് ഇത്രയും പിഴവുകൾ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ജോയ് മാത്യു കുറിച്ചു. സംഭവം വിവാദമായതോടെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാൽ, യുഡിഎഫ് പെൻഷൻ തുകയെ അവഹേളിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതുപക്ഷം മാത്രമാണ് പെൻഷൻ തുക വർദ്ധിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.






























