തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ പോലീസ് കേസിൽ വിശദമായ പ്രതികരണവുമായി നടൻ കൃഷ്ണകുമാറും കുടുംബവും. മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ആദ്യം പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ വെളിപ്പെടുത്തി. 69 ലക്ഷം രൂപയാണ് കാണാതായിരിക്കുന്നതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കുന്നു. ‘2021 ൽ ആരംഭിച്ച സ്ഥാപനമാണിത്. വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയാണ്. ദിയയുടെ കല്യാണത്തിന് ശേഷം പ്രഗ്നന്റ് ആയ സമയത്ത്, ആദ്യത്തെ അഞ്ച് മാസം വീടും ആശുപത്രിയുമായി കഴിയേണ്ടി വന്നു’.
‘ഈ കുട്ടികൾ ഇവിടെ നേരത്തെ ജോലി ചെയ്തവരാണ്. ഇവരുമായി നല്ല ബന്ധമാണ്. അതുകൊണ്ട് അവരെ വിശ്വസിച്ച് കാര്യങ്ങൾ നടത്തി. കുറച്ച് കഴിഞ്ഞപ്പോഴാണ് ഓഡിറ്റർ അറിയിക്കുന്നത്, ചെറിയൊരു പ്രശ്നം കാണുന്നുണ്ട്. വരവും സ്റ്റോക്കും തമ്മിൽ മാച്ചാകുന്നില്ല. അത് ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചോദിച്ചപ്പോൾ കുറച്ച് പൈസ ഞങ്ങളെടുത്തു. തിരിച്ചു തരാമെന്ന് അവർ പറയുന്നു. അങ്ങനെ എന്റെ ഓഫീസിലെത്തി 8,82,000 രൂപ തരുന്നു. കണക്ക് എടുത്ത് നോക്കിയപ്പോൾ 69 ലക്ഷം രൂപയാണ് പോയിരിക്കുന്നത്.’ മകളുടെ ക്യു ആർ കോഡ് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.





























