കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ എറണാകുളം മുൻസിഫ് കോടതി തള്ളി. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിച്ചു.ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി AMMAയുടെ ബൈലോ പ്രകാരം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ വ്യവസ്ഥയില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിൽ തനിക്ക് പറയാനുള്ള കാര്യങ്ങളുണ്ടെന്നും അതിനാൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹർജി നൽകിയത്. എന്നാൽ അൻസിബ സംഘടനയിലെ അംഗമല്ലെന്നും വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് അപേക്ഷ നൽകിയതെന്നുമായിരുന്നു ശ്വേതാ മേനോന്റെ അഭിഭാഷകരുടെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി അൻസിബയുടെ ഹർജി തള്ളിയത്. ഇതോടെ ശ്വേതാ മേനോൻ നൽകിയ പ്രധാന ഹർജിയിൽ അൻസിബയ്ക്ക് കക്ഷി ചേരാനാകില്ല.






























