കൊച്ചി : നടിയെ അക്രമിച്ച കേസില്‍ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസില്‍ വ്യാജ മൊഴിനല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സെന്‍റ് പറഞ്ഞു. തുടരന്വേഷണത്തിന്‍റെ പേരില്‍ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന് ആശങ്ക ഉള്ളതായും സാഗര്‍ വിന്‍സെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ. ഹരിപാല്‍ പിന്മാറി. ഈ മാസം അവസാനം വിരമിക്കുമെന്നും അതിനാല്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിപാല്‍ ചൂണ്ടിക്കാട്ടി.
ഹർജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് അറിയിച്ച ജസ്റ്റിസ് ഹരിപാല്‍, കേസ് ഈ മാസം ഇരുപത്തിയെട്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു. അടുത്ത ആഴ്ച മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാല്‍ കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഡിലീറ്റ് ചെയ്തതെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.





























