ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാൻ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി. കേസിന്റെ വിചാരണയ്ക്ക് ഇനി സമയം നീട്ടില്ലെന്നും ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നു സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.
വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.