തിരുവനന്തപുരം : വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈമലർത്തി അദാനി ഗ്രൂപ്പും പോലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പോലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്കൂൾ , കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്.
രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെയുമാണ് നിരോധനം. ഈ നിയന്ത്രണം കാറ്റിൽപ്പറത്തിയാണ് സ്കൂൾ , കോളേജ് സമയങ്ങളിൽ വിഴിഞ്ഞത്ത് ടിപ്പർ തലങ്ങും വിലങ്ങും ഓടുന്നത്. നിരവധി കമ്പനികളാണ് അദാനി ഗ്രൂപ്പിന് വേണ്ടി പാറക്കല്ലുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. കഴിഞ്ഞദിവസം അപകടമുണ്ടാക്കിയ ടിപ്പർ പ്രവർത്തിക്കുന്നത് തമിഴ്നാട് കമ്പനിയായ വീശാംകോയ്ക്ക് വേണ്ടിയാണ്. ഇത് കൊണ്ടുവരാൻ ട്രാൻസ്പോർട്ട് കമ്പനികളുമായി ഉപകരാറുകളുമുണ്ട്. തുറമുഖത്തിനകത്ത് 10 കി.മീ വേഗതയിൽ മാത്രമാണ് ഈ ടിപ്പറുകൾക്ക് സഞ്ചരിക്കാൻ അനുമതി. അതേ ടിപ്പറുകളാണ് പുറത്ത് മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാതെ ചീറിപ്പായുന്നത്.





























