കോന്നി : കോന്നിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയ കുട്ടവഞ്ചികൾ എത്തി. പുതിയതായി എത്തിയ കുട്ടവഞ്ചികൾ കല്ലാറ്റിലൂടെ സവാരി ആരംഭിച്ചു.
കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായ കുട്ടവഞ്ചികൾ ആയിരുന്നു മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. കാലം കഴിയുംതോറും പഴകുന്ന കുട്ടവഞ്ചികൾ അപകട ഭീഷണിയിരുന്നു.ഇതേ തുടർന്നാണ് വനം വകുപ്പ് അധികൃതർ പുതിയ കുട്ടവഞ്ചികൾ എത്തിച്ചത്. കർണാടകയിലെ ഹൊഗനക്കലിൽ നിന്നും നിർമ്മിച്ച് എത്തിച്ച ഇരുപത്തിയാറ് കുട്ടവഞ്ചികളാണ് ഇപ്പോൾ നീരണിഞ്ഞിരിക്കുന്നത്.
കല്ലൻ മുളകളിൽ നിർമ്മിച്ച് കുട്ടവഞ്ചി ടാർ തേച്ച് ബലപ്പെടുത്തിയതിന് ശേഷമാണ് സവാരിക്കായി ഉപയോഗിക്കുന്നത്. നദിയിൽ ജല നിരപ്പ് കുറഞ്ഞതിനാൽ മണൽ ചാക്കുകൾ അടുക്കി തടയണ നിർമ്മിച്ച് ജല നിരപ്പ് ഉയർത്തിയ ശേഷം ഹസ്ര്വ ദൂര യാത്രകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. മാത്രമല്ല ഉപയോഗ ശൂന്യമായ കുട്ടവഞ്ചികൾ വെറുതെ പാഴാക്കി കളയാതെ അവ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇരിപ്പിടങ്ങളും മറ്റും നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുകയാണ് അധികൃതർ. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നതെങ്കിലും വർധിച്ച് വരുന്ന കോവിഡ് നിരക്കുകൾ സവാരിയെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.