റാന്നി : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ അടുത്തമാസം കിടത്തി ചികിത്സ ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. 23ന് രാവിലെ പത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്യും. നിലവിൽ ആറ് ഡോക്ടർമാരാണ് ഇവർ ഇവിടെയുള്ളത് ഇതുകൂടാതെ കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറെ കൂടി റാന്നി ബ്ലോക്ക് പഞ്ചായത്ത് നിയോഗിക്കും ആശുപത്രിയിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് പെരുനാട് ഗ്രാമപഞ്ചായത്ത് ഇടപെടും.
റാന്നിയുടെ കിഴക്കൻ മേഖലയിലെ പ്രധാന ആശുപത്രിയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ. ശബരിമല പമ്പ കഴിഞ്ഞാൽ ആദ്യത്തെ ആശുപത്രി എന്ന നിലയിൽ തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്. വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾക്കും പട്ടികജാതി- പട്ടികവർഗ്ഗ സങ്കേതങ്ങൾക്കും കിഴക്കൻ മേഖലയിലെ തോട്ടം തൊഴിലാളികൾക്കും പാവപ്പെട്ട കർഷകർക്കും സൗജന്യ ചികിത്സ അടിയന്തരമായി ലഭ്യമാക്കുവാൻ ഇതുവഴി സാധിക്കും. ഇപ്പോൾ ഗുരുതര രോഗം ബാധിക്കുന്നവർ 20 മുതൽ 30 വരെ കിലോമീറ്റർ യാത്ര ചെയ്ത് റാന്നിയിലും പത്തനംതിട്ടയിലും എത്തിയാണ് ചികിത്സ തേടുന്നത്.
പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ എന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഇക്കാര്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. കിടത്തി ചികിത്സ ആരംഭിക്കുന്നതിനു മുമ്പുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് എംഎൽഎ കൂടി പങ്കെടുത്ത അവസാനഘട്ട വിലയിരുത്തൽ നടത്തും. മന്ത്രിയെയും എംഎൽഎയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി , പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ , ഡി എം ഓ ഡോ. എൽ അനിതകുമാരി , ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം എസ് ശ്രീകുമാർ , മെഡിക്കൽ ഓഫീസർ ഡോ. ചിഞ്ചു റാണി എന്നിവർ സംസാരിച്ചു.