കോന്നി : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ദിവസങ്ങൾ പഴക്കമുള്ള ജഡം കണ്ടെത്തി. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനത്തിൽ ആണ് പശുവിന്റെ ജഡം കണ്ടത്തിയത്. ചൊവാഴ്ച വൈകിട്ടാണ് കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നത്. താമരപള്ളി അഭിജിത് ഭവനിൽ അജിത് കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ തിരയുന്നതിനിടെ ആണ് കടുവയെ കണ്ടതായി പറയുന്നത്. തുടർന്ന് സമീപവാസികൾ ബഹളം വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ ഓടി പോവുകയായിരുന്നു. തുടർന്ന് പാടം ഫോറെസ്റ്റെഷൻ അധികൃതർ എത്തി സ്ഥലത്ത് പരിശോധന നടത്തുകയും സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം നാട്ടുകാർ പശുവിന്റെ ജഡം കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം പശുവിന്റെ ജഡം കണ്ടെത്തിയ ഭാഗത്ത് കടുവ രണ്ട് തവണ വരുകയും നാട്ടുകാർ ഇതിനെ പടക്കം പൊട്ടിച്ച് ഓടിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്യാമറ സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞാൽ കൂട് സ്ഥാപിക്കും എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ക്യാമറ സ്ഥാപിക്കുകമാത്രം ചെയ്തിട്ട് കാര്യമില്ല എന്നും നാട്ടുകാർക്കും എസ്റ്റേറ്റിലെ തൊഴിലാളികൾക്കും ഭീഷണിയായ കടുവയെ കുടുക്കാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പാടം ഫോറെസ്റ്റെഷൻ പരിധിയിൽ വരുന്നതാണ് ഈ പ്രദേശം.