പതിനാലാംമൈൽ : അടൂർ പതിനാലാംമൈൽ-പുത്തൻചന്ത റോഡിന്റെ അവസ്ഥ പരിതാപകരമാണ്. നിലവിൽ പതിനാലാംമൈൽ ഭാഗത്തുനിന്ന് പുത്തൻചന്തവരെ റോഡിൽ കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്. ദിവസേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പൊതുവേ ബസ് സർവീസ് ഇല്ലാത്തതിനാൽ ഈ ഭാഗത്തെ ഭൂരിഭാഗംപേരും സ്വന്തം വാഹനവും ഓട്ടോ-ടാക്സി വാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഈ റോഡുവഴി പോകുന്നതിനാൽ മിക്കപ്പോഴും വർക്‌ഷോപ്പുകളിൽനിന്ന് ഇറങ്ങാൻ സമയം കിട്ടാറില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർതന്നെ പറയുന്നു. കൂടാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് ഏതുനിമിഷവും അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
റോഡിന്റെ തകർച്ച സംബന്ധിച്ചുള്ള പരാതി ഒട്ടേറെത്തവണ അധികൃതരോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ നാട്ടുകാർ കുഴികളിൽ മണ്ണിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് മഴക്കാലമായതോടെ ഒലിച്ചുപോയി. കിലോമീറ്ററുകളോളം തകർന്ന പതിനാലാംമൈൽ- പുത്തൻചന്ത റോഡിലൂടെയുള്ള യാത്ര നിലവിൽ വളരെ പ്രയാസകരമാണ്. ആകെയുള്ള ഇത്തിരി ആശ്വാസം ഈ റോഡ് ചെന്നുകയറുന്ന ഭാഗത്തെ മലമേക്കര-ആസാദ് റോഡ് ടാർചെയ്തു എന്നത് മാത്രമാണ്. നിലവിൽ പതിനാലാംമൈൽ- പുത്തൻചന്ത റോഡിലെ കുഴിയിൽവീണ് ഇരുചക്രവാഹനങ്ങൾക്ക്അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. എന്നിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.





























